
വീട്ടിലേക്കുള്ള അവസാന വണ്ടിയും നഷ്ടമായപ്പോൾ ഗോപുവിന്റെയുള്ളിൽ അരിശം മുളച്ചു! അതിന് കാരണമായവനെ ദേഷ്യത്തോടെ ഓർക്കുകയും ചെയ്തു.
"വർത്തമാനം പറഞ്ഞിരിക്കുവാനല്ലാതെ നേരാംവണ്ണം ജോലി ചെയ്യുവാൻ ഓഫീസിലാരുമില്ല. അവരായിട്ട് ഒന്നും ചെയ്യുകയുമില്ല മറ്റുള്ളവരുടെ സമയം വെറുതെ കളയുകയും ചെയ്യും. എല്ലാം കഴിഞ്ഞ് നേരത്തെയിറങ്ങാമെന്നു കരുതിയാൽ അന്നത്തെ കാര്യം പോക്കാണ്! ജോലിസമയം ഏഴുമണിയാക്കിയത് വെറുതെയല്ല. മറ്റുള്ളവർക്ക് എട്ടായാലും കുഴപ്പമൊന്നുമില്ല. അവരൊക്കെ ഓഫീസിന്റെ ചുറ്റുവട്ടത്തുള്ളവരാണ്. തന്റെ കാര്യം അങ്ങനെയല്ല. എട്ടുമണിക്ക് ശേഷം വീടിന്റെ അടുത്തേക്ക് നേരിട്ട് ബസില്ല. മെയിൻ റോഡിൽനിന്നും മൂന്ന് കിലോമീറ്റർ ഉള്ളിലോട്ട് പോയാലേ വീട്ടിലെത്താൻ പറ്റൂ."
ഗോപു പിറുപിറുത്തുകൊണ്ട് മുന്നോട്ട് നടന്നു.
ദൂരെ ഇരുണ്ട വെളിച്ചത്തിൽ നിന്നും ഒരു കുട്ടി ഓടിവരുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു. ഗോപുവിനെക്കണ്ടപ്പോൾ അവനൊരു മറവിലൊളിച്ചു. അധികം വൈകാതെ ഏഴുപേരടങ്ങുന്ന ഒരു സംഘം ഗോപുവിന്റെ മുന്നിലേക്കോടിയെത്തി.
"ഇതുവഴി ഒരു കുട്ടിയെങ്ങാനും ഓടിവന്നോ?" കിതച്ചുകൊണ്ട് അക്കൂട്ടത്തിലുള്ള ഒരുവൻ ചോദിച്ചു.
ഗോപു: "ഞാനൊന്നും കണ്ടില്ല. എന്താണ് കാര്യം?"
"മോഷണം തന്നെ. ഈ പ്രായത്തിൽ ഇങ്ങനെയാണെങ്കിൽ വലുതാവുമ്പോൾ എന്താവും അവസ്ഥ?" അയാൾ ദേഷ്യത്തോടെ പുലമ്പി!
"എന്താണ് മോഷ്ടിച്ചത്?" ഗോപുവിന് ആകാംക്ഷ വർദ്ധിച്ചു.
"വിൽക്കുവാൻ വച്ചിരിക്കുന്ന പഴംപൊരിയെടുത്തുകൊണ്ടാണ് അവന്റെയോട്ടം."
"വിശന്നിട്ട് രണ്ടു പഴംപൊരിയെടുത്തതിനാണോ ഇത്രയും ആളുകളെക്കൂട്ടി ആ കുഞ്ഞിനെ പിടിക്കുവാൻ വന്നത്. കഷ്ടം!"
"ഞാൻ മറ്റുള്ളവരെ വെറുതെ തീറ്റുവാനല്ല കടയും തുറന്നു രാവിലെമുതൽ രാത്രിവരെയിരിക്കുന്നത്."
"അരി മോഷ്ടിച്ചതിന് ഒരുവനെ തല്ലിക്കൊന്ന നാടല്ലേ, ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ!" ഗോപുവിന്റെ മട്ടും ഭാവവും മാറുവാൻ തുടങ്ങി.
അവർ ഗോപുവിനെ കണ്ണുകൊണ്ട് നന്നായൊന്നുഴിഞ്ഞതിനു ശേഷം മറുകരയിലേക്കുള്ള പ്രയാണം ആരംഭിച്ചു.
ഗോപു പതിയെ ആ കുട്ടിയൊളിച്ച മറവിലേക്ക് ചുവട് വച്ചു. ഗോപുവിന്റെ കാൽ പെരുമാറ്റം കേട്ടപ്പോൾ ആ കുട്ടി ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വന്നു. ഗോപു അവനെ സൂക്ഷ്മം നിരീക്ഷിച്ചു. പേടികൊണ്ട് അവന്റെ ശരീരം വിറയ്ക്കുവാൻ തുടങ്ങി!
"പേടിക്കേണ്ട, ഞാൻ നിന്നെ അവർക്ക് കാണിച്ചുകൊടുക്കുകയില്ല. എന്തിനാണ് നീ മോഷ്ടിച്ചത്? ആരോടെങ്കിലും ഭക്ഷണം ആവശ്യപ്പെടാമായിരുന്നില്ലേ? മോഷണം തെറ്റുതന്നെയാണ്. ഈ പ്രായത്തിൽ കള്ളനെന്ന പേര് വീണാൽ, മായ്ച്ചാലും മായുകില്ല. അതുകൊണ്ട് ഇനി മേലാൽ മോഷ്ടിക്കാൻ തുനിയരുത്."
"ഞാൻ വിശന്നപ്പോൾ ചെയ്തുപോയതാണ്. ഇന്നലെ രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല." ആ കണ്ണുകൾ നിറയുവാൻ തുടങ്ങി!
"നീയൊറ്റയ്ക്കാണോ? കൂടെയാരുമില്ലേ?"
"അച്ഛനുമമ്മയുമുണ്ട്. അവരൊക്കെ ബോംബെയിലാണ്. ജോലിയുടെ ആവശ്യത്തിനുവേണ്ടി രണ്ടാഴ്ച മുൻപാണ് ഞാനിവിടെയെത്തിയത്. നാട്ടുകാരനായ ഒരാളുടെയൊപ്പമാണ് ഞാനിവിടെയെത്തിയത്. പക്ഷേ, രണ്ടുദിവസമായിട്ട് അയാളെ കാണ്മാനില്ല."
"നിനക്ക് വീട്ടിലേക്ക് വിളിച്ചുപറയാമായിരുന്നില്ലേ? അവിടുത്തെ നമ്പർ നിനക്കറിയില്ലേ?"
"വീട്ടിലേക്ക് വിളിച്ചിരുന്നു. പക്ഷേ, ജോലിയുമായിട്ട് വീട്ടിലേക്ക് വന്നാൽ മതിയെന്നാണ് അച്ഛൻ പറയുന്നത്."
"നിനക്കെത്ര വയസ്സായി?"
"പതിനാറ് കഴിഞ്ഞതേയുള്ളൂ."
"പതിനെട്ട് കഴിയാതെ നിനക്കിവിടെ ജോലി ചെയ്യുവാൻ കഴിയുകയില്ല. ആരും ജോലി നല്കുകയുമില്ല. അതൊക്കെയിവിടെ കുറ്റമാണ്."
"അതുതന്നെയാണ് എല്ലാവരും പറഞ്ഞത്."
"ഈ ചെറുപ്രായത്തിൽ നീയെന്തിനാണ് ജോലിക്കുവേണ്ടി വന്നത്? ഇപ്പോൾ പഠിക്കേണ്ട സമയമല്ലേ?"
"പഠനത്തിൽ ഞാൻ പിറകിലായതുകൊണ്ട് പണിക്കുപോയാൽ മതിയെന്നാണ് അച്ഛന്റെ ചൊല്ല്."
"അച്ഛന് ആരോഗ്യപരമായിട്ടെന്തെങ്കിലും തകരാറുണ്ടോ? ഈ പ്രായത്തിൽ നിന്നെ അന്യനാട്ടിലേക്കയയ്ക്കാൻ അയാൾക്കെങ്ങനെ മനസ്സ് വന്നു?"
"അച്ഛൻ ടാക്സി ഡ്രൈവറാണ്. വേറെ കുഴപ്പങ്ങളൊന്നുമില്ല. അച്ഛന്റെ സ്നേഹിതൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എനിക്കു വേണ്ടി ജോലി ശരിയാക്കിയിട്ടുണ്ടെന്നും കാശ് സമ്പാദിച്ചിട്ട് വരണമെന്നും പറഞ്ഞിട്ട് എന്നെ ഇവിടേക്കയച്ചതാണ്."
"എന്തൊരു മനുഷ്യനാണ് അയാൾ? ഇത്രയും ദൂരേക്ക് നിന്നെ അയച്ചില്ലേ?"
ആ ചോദ്യത്തിന് മറുപടി പറയുവാൻ മാത്രം അവന് സാധിച്ചില്ല.
"നീ നന്നായിട്ട് മലയാളം പറയുന്നുണ്ടല്ലോ! ബോംബെയിൽ മലയാളത്തിലാണോ നിങ്ങൾ സംസാരിക്കാറുള്ളത്?"
"അതെ."
ആ രാത്രി അവനെ തനിച്ച് വിടാൻ അയാൾക്ക് മനസ്സ് വന്നില്ല. കൂടുതലൊന്നും ചിന്തിക്കാതെ അവനേയുംകൂട്ടി അയാൾ വീട്ടിലേക്ക് തിരിച്ചു. അടുത്ത പ്രഭാതം അവനൊരു വഴിയൊരുക്കുമെന്ന് അയാൾ വിശ്വസിച്ചു.



