
കേരളത്തിലെ ആദ്യത്തെ കോവിഡ് ലോക്ക് ഡൗൺ വേളയിൽ കൊച്ചിയിൽ വെച്ച് ജാദബ്കുമാർ എന്ന യു. പി. സ്വദേശി ഒരു സവിശേഷമായ അച്ചാർ ഉണ്ടാക്കി, അതുമായി പനമ്പിള്ളി നഗറിലെ സ്ട്രീറ്റ് സ്‌കേപ്പിൽ വന്നിരുന്ന് അതുവഴി വന്നവരെയെല്ലാം വിളിച്ചു കാണിച്ചു. കണ്ടവരെല്ലാം വിസ്മിതനേത്രരായി അയാളെയും, അയാളുടെ അച്ചാറിനെയും നോക്കി നിന്നു. ആ സംഭവത്തിനൊരു പിന്നാമ്പുറമുണ്ടായിരുന്നു.
അയാളിൽ നിന്ന്, ക്വാറന്റെയിൻ കാലത്തിന് മുമ്പ് നിത്യം പാവ് ബജിയും മസാലപൂരിയും വാങ്ങി തിന്നിരുന്ന മീര നായരുടെ ഫേസ്ബുക്ക് പേജിലൂടെയുള്ള ഭക്ഷ്യവസ്തുക്കളുടെ എക്സിബിഷനും ഡൈനിംഗ് ടേബിൾ ബിനാലെയും കണ്ട് നെഞ്ചുരുകിയാണ് ജാദബ്കുമാർ അത്രയും ഭ്രാന്തവും ദയനീയവുമായ ആ കൃത്യം നടത്തിയത്.
മീര നായർ നല്ല തീറ്റക്കാരിയാണ്. അവരുടെ മൂന്ന് മക്കൾ... ചോട്ടു എന്ന ചേതൻ നായർ, മോട്ടു എന്ന മനീഷ് നായർ, ഗുശു എന്ന ഗുഷ് വന്ത് നായർ എന്നിങ്ങനെ 10-നും 16 -നും ഇടയിലുള്ള ആൺമക്കളും നല്ല തീറ്റക്കാരാണ് .
മനോരമ ജംഗ്ഷനിൽ
'കൈലാസ് ബേൽപുരി സെന്റർ " എന്ന നാമമലങ്കരിച്ച ചില്ലുവണ്ടിയിൽ ചൂടുള്ള ഉത്തരേന്ത്യൻ തട്ടു തീറ്റകൾ വിൽക്കുന്ന വേളകളിൽ, കൊച്ചിയിലെ എല്ലാ ഹോട്ടലുകളിൽ നിന്നും ഭായിമാരുടെ ബേൽപൂരി കടകളിൽ നിന്നും തിന്ന് വയറു വീർപ്പിക്കുന്ന മലയാളി ബാബിച്ചിയേയും, അവരുടെ മക്കളായ വളർത്തു പന്നികളെപ്പോലുള്ള മൂന്ന് വെളുത്ത തടിയൻമാരെയും കുറിച്ച് പറഞ്ഞ് ജാദബ്കുമാറും തൊട്ടപ്പുറത്തെ മീട്ടാ പാൻ വിൽക്കുന്ന മൻകീത്ത്സിങ്ങും ചിരിക്കാറുണ്ടായിരുന്നു.
മീര നായർ താമസിക്കുന്ന ' സൊനാട്ട അപ്പാർട്ട്മെന്റ്സിന്റെ അരികിലെ കൊല്ലൻ സുബ്രന്റെ വീടിന്റെ മുകളിലെ ഒറ്റമുറിയിലാണ് ജാദബ്കുമാറും അയാളുടെ ഭാര്യ നൈനയും നാലും, അഞ്ചും വയസായ പെണ്മക്കളായ കോമളും, ശീതളും കൊതുകുകളോട് മല്ലിട്ടുകൊണ്ട് പാർക്കുന്നത്.
ക്വാറന്റെയിൻ - ലോക്ക് ഡൌൺ വന്നതോടെ ജാദബ്കുമാർ കരുതിവെച്ച ആട്ടയും ഉരുളക്കിഴങ്ങും തക്കാളിയും സവാളയുമെല്ലാം തീർന്നു പോയിരിക്കുന്നു. അഞ്ചു കൊല്ലമായി കൊച്ചിയിൽ വാസമെങ്കിലും അരിഭക്ഷണം അവർക്ക് പിടിച്ചിട്ടില്ല.
സബ്ജി ദാലും, മാങ്ങാ അച്ചാറും, ആലൂ പറാത്തയും, ബരിയായും, കച്ചോരി സബ്ജിയും ഒക്കെ തന്നെയാണ്, യൂ. പി യിൽ ബാരാബങ്കി ഗ്രാമക്കാരനായ ജാതബ് കുമാറിന്റെ ഇഷ്ടവിഭവങ്ങൾ.
കേരളത്തിലെ, റേഷൻ കാർഡ് ഉള്ളവർക്കും മറ്റും അരിയും, മലയാളികളുടെ കൂട്ടായ്മകളിലൂടെ കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണവും ലഭിക്കുന്നുണ്ട്. പക്ഷെ, നിരത്തുകളിൽ ആളനക്കമില്ലാതായതോടെ ബേൽപൂരിയും, പാനിപൂരിയും, പാപ്ടി ചാറ്റും, ആലൂ ചാറ്റും, വിറ്റു ജീവിക്കുന്ന ജാദബ്കുമാറിന്റെ നാലംഗ കുടുംബം പട്ടിണിയിലാണ്.
അയാളുടെ കയ്യിൽ ആകെ ഉള്ളത് 3500/ രൂപയുടെ ഒരു ചൈനീസ് മൊബൈൽ ഫോൺ മാത്രമാണ് . അതിൽ കുമാർ സാനുവിന്റെ ഹിന്ദി ഗാനങ്ങൾ കേട്ട് മനസ്സ് തണുപ്പിക്കാൻ ശ്രമിക്കുമ്പോഴും " കാജുകട്ടിയും, ഇമാർട്ടിയും കൊതിയോടെ ചോദിക്കുന്ന മക്കളെ കേട്ട് അയാൾ ഉള്ളിൽ പൊരിയും.
അയാളുടെ ഫേസ്ബുക്ക് സുഹൃത്തു കൂടിയായ മീര നായർ......
"ഞാനിന്നുണ്ടാക്കിയ പുട്ടും കടലയും പൂവൻപഴവും...
ഞാനിന്നുണ്ടാക്കിയ പോർക്ക് പൊള്ളിച്ചതും ആടിന്റെ വൃഷണ ചമ്മന്തിയും...
ഞാനിന്നുണ്ടാക്കിയ ബീഫ് ഓംലറ്റും ചിക്കൻ ബിരിയാണിയിൽ മത്തി ചേർത്തതും... "
തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ അവരുടെ വൃത്തിയില്ലാത്ത ഡൈനിംഗ് ടേബിളിൽ വിളമ്പിവെച്ച് നാട്ടുകാരെ കാണിക്കുന്ന ക്രൂരമായ എക്സിബിഷനിസമാണ് ആ വേള പട്ടിണി പേറുന്ന ജാദബ്കുമാറിനെ ഏറെ വേദനിപ്പിക്കുന്നത്.
അയാളുടെ, പട്ടിണിയിലായ ഭാര്യയും രണ്ട് മക്കളും അതുകണ്ട് ദയനീയമായി നോക്കുമ്പോൾ, ആ ഉണ്ടക്കണ്ണുള്ള വെളുത്ത പന്നിച്ചിയെ കൊന്ന് അവളുടെ വീട്ടിലുള്ളത്രയും ഭക്ഷ്യവിഭവങ്ങൾ മുഴുവൻ കവർന്നെടുത്തു തന്റെ ഭാര്യയ്ക്കും മക്കൾക്കും കൊടുക്കാൻ പോലും അയാൾക്ക് തോന്നി പോവുകയാണ്.
മൂക്കുമുട്ടെ തിന്ന് ക്വാറന്റെയിൻ കാലം തീറ്റയ്ക്കായി മാത്രം ആഘോഷിക്കുകയും വയറ്റിൽ ഗ്യാസ് നിറഞ്ഞ് വിശ്രമിക്കുമ്പോൾ മാത്രം നാൽപ്പത്തെട്ടുകാരിയായ മീര നായർ ഇങ്ങനെ പോസ്റ്റിടും,
"ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളെ ആര് ഊട്ടും ഈ ലോക്ക് ഡൌൺ കാലത്ത്..?"
സോഷ്യൽ മീഡിയയിൽ വെറുതെ ആളാവാനുള്ള . ഒട്ടും ഉള്ളു നോവാത്ത വെറും മലയാളി ഉപരിപ്ലവകാപട്യങ്ങൾ നിറഞ്ഞ പോസ്റ്റുകൾ.
അവർ ലോക്ക് ഡൌൺ കാല മരണങ്ങൾക്ക് കണ്ണോക്കെഴുതി പൗരധർമ്മത്തിലെ മാനവികത മറന്നുകൊണ്ട് അപ്പോഴത്തെ സർക്കാരിന്റെ അമരക്കാരനെ ജാതീയമായി അധിക്ഷേപിച്ചു കൊണ്ടിരിക്കുന്നു.
ഈ കാപട്യം തന്നെപ്പോലെ ഒരു ഭയ്യക്ക് തിരിച്ചറിയാനാവുന്നുണ്ടെങ്കിൽ, ഈ മലയാളി അൽപ്പന്മാർ എന്തുകൊണ്ട് ഇവരെ ചോദ്യം ചെയ്യുന്നില്ല, ഇതൊന്നും കാണുന്നില്ല എന്ന് ജാദബ് കുമാർ അതിശയിക്കുന്നു...
തീവണ്ടികൾ നിർത്തിവെച്ചതുകൊണ്ട് റപ്‌തിസാഗർ എക്സ്പ്രസ്സ് വഴി ലക്‌നൗവിലേക്ക് കുടുംബസമേതം തിരിച്ചു പോകാനും കഴിയാതെ ജാദബ് കുമാർ, ഇഷ്ട്ടദൈവമായ ശിവനെയും, ലക്ഷ്മി ദേവിയെയും വിളിച്ചു കേഴുകയാണ്.
താൻ സ്വാദുള്ള ബേൽപൂരിയും മസാല പൂരിയും തീറ്റിച്ച മീര നായരെ പോലുള്ള, തിന്നാൻ മാത്രമറിയുന്ന മലയാളി ബാബിമാർ, അലിവ് തോന്നി തന്നെപ്പോലുള്ളവർക്കൊന്നും ഒരു നേരത്തെ ആഹാരം തരില്ലെന്നും, ഉണ്ടെങ്കിൽ തന്നെ സോഷ്യൽ മീഡിയ പബ്ലിസിറ്റി വഴി വൈറലാവുന്ന സാഹചര്യത്തിൽ മാത്രമേ അങ്ങനെ ചെയ്യൂവെന്നും മലയാളിയെ കുറിച്ച് നന്നായി പഠിച്ച ജാദബ് കുമാറിനറിയാം.
മുൻപൊരു ദിവസം മീരാ നായർ മകൻ ഖുശ് ഉണ്ടാക്കിയ പരമ്പരാഗത നായർ കറിയായ മൊളൂഷ്യത്തെ കുറിച്ച് വർണിച്ചുകൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് ജാഥബ് കുമാർ ശ്രദ്ധിച്ചിരുന്നു..
"ന്റെ തിരുവമ്പാടി കണ്ണാ... നീ കൺഡ്വോ ന്റെ കുട്ടി ഒറ്റയ്ക്ക്... ഞങ്ങള് നായന്മാരടെ മൊളൂഷ്യo.. ണ്ടാക്കീരിക്കണു.. നിക്കിപ്പോ സമാധാനായി...ഞാനൊക്കെ പോയാലും ഇതിന്റെ പേരില് ന്റെ കുട്ട്യോളെ പെരുന്നയിലെ നായർ മഹാസഭേന്ന് പൊറത്താക്കില്ല്യാലോ "
ക്വാറടൈൻ കാലത്തും വെളിച്ചം കേറാത്ത നാലുകെട്ടാണ് ഇവരുടെ മനസ്സെന്നു എം. ട്ടി യുടെ നാലുകെട്ടിന്റെയും, ഓപ്പോളിന്റെയും ഒക്കെ കഥ മലയാളി കൂട്ടിൽ നിന്നും കേട്ടറിഞ്ഞ ജാതബ് കുമാറിന് തോന്നാതിരുന്നില്ല...
ഇങ്ങനെ മലയാളികളുടെ വീട്ടിലെ തീറ്റ വിഭവങ്ങളുടെ നിർത്താതെയുള്ള ഫേസ്ബുക്ക് പ്രദർശനം അവരുടെ നാട്ടിൽ വന്ന് പ്പെട്ടു പോയി കുടുംബത്തോടൊപ്പം പട്ടിണി കിടക്കേണ്ടി വന്ന ജാഥബ് കുമാറിനെ വല്ലാതെ ക്ലേശിപ്പിച്ചു...
ഭക്ഷണം കിട്ടാത്ത കാലത്ത് ഉണ്ടവർ ഉണ്ണാത്തവരെ സോഷ്യൽ മീഡിയ വഴി വൈകാരികമായി ഇങ്ങനെ ദ്രോഹിക്കുന്നത് കണ്ട് ഇവിടത്തെ പാവങ്ങളുടെ സർക്കാരിനെതിരായുള്ള ഒരു മൗന രാഷ്ട്രീയ പ്രതിഷേധത്തിനായി അയാൾ ഒരുങ്ങി.
ആ രാത്രി അയാളും ഭാര്യയും ചേർന്ന് അവരുടെ വീട്ടിൽ ആകെ ഉണ്ടായിരുന്ന മൊബൈൽ ഫോൺ എടുത്ത് ഒരു പ്രത്യേക തരം അച്ചാറുണ്ടാക്കി....
"ക്വാറന്റെയിൻ കാലത്തെ സവിശേഷമായ, രുചിയുള്ള മൊബൈൽ ഫോൺ അച്ചാർ. .
ഓടുന്ന നായക്ക് ഒരു മുഴം മുൻപേ എന്ന രീതിയിൽ മനുഷ്യരെ സൈബർ സ്പേസിൽ തളച്ചിട്ടവർ ഒരിക്കൽ കോവിഡ് പോലെ തന്നെ ആളുകളെ വീട്ടിലിരുത്തുന്ന ഒരു സൈബർ വൈറസിന്റെ പേരിൽ ഒരു സൈബർ ലോക്ക് ഡൗണിലേക്ക് ലോകത്തെ കൊണ്ടുപോവുമെന്നും അങ്ങനെ . സൈബർ ക്വാറന്റൈൻ കാലം അധികം വൈകാതെ വരുമെന്നും തന്റെ ഉത്തരേന്ത്യൻ അതിജീവനബുദ്ധി വെച്ച് ജാഥബ് കുമാർ മനസ്സിൽ കണ്ടിരുന്നു.ആ ദിവസം ലോകത്തിലെ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നയിടം ഈ കേരളമാകുമെന്നോർത്തപ്പോൾ ജാഥബ്കുമാറിന് ഉള്ളിൽ ചിരി വന്നു അൽപ്പം ആശ്വാസവും.
ആ ദിവസങ്ങളിൽ ലോകത്തിലെ എല്ലാ മൊബൈൽ ഫോണുകളും, ലാപ്പ് ടോപ്പുകളും മറ്റും അച്ചാർ ഇടേണ്ടി വരും എന്നുള്ള ഉറച്ച വസ്തുത മുന്നിൽ കണ്ടുകൊണ്ട് തന്റെ സ്വന്തം "ഐ ടെൻ " എന്ന മൊബൈൽ ഫോൺ അയാൾ അച്ചാറിടുകയും അതിന്റെ പാചകവിധി തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പോസ്റ്റ് ചെയ്യുകയും അനന്തരം നാട്ടുകാരെ നേരിൽ കാണിക്കാൻ വഴി വക്കിൽ നിൽക്കുകയുമാണുണ്ടായത്.


