
അകലില്ലയീ, മടിത്തട്ടിൽനിന്നും
അലകടലൊന്നായി വന്നാലും.
അമൃതം വിളമ്പുമൊരമ്മയല്ലേ,
അകതാരിലെന്നും നിൻ രൂപമല്ലേ?
എത്ര ശയിച്ചു ഞാനാ, മടിത്തട്ടി-
ലെത്ര ശ്രവിച്ചു താരാട്ടിനീണം.
നിനവിൻ കൊടുമുടിത്തുമ്പി-
ലെനിക്കായ് മെനഞ്ഞു നല്ലിടം.
രഥമേറിയെത്തി മൃത്യുവിന്നരികിൽ,
കാണാമറയത്തു യാത്ര പോകാൻ!
ചൊല്ലിയയച്ചതാരാകിലും
മടിയുണ്ട് കാലമേ, വിട വാങ്ങുവാൻ.
ഈ മാറിലെന്നുമൊരിടമുണ്ട്,
കരതലം നിറയെ കരുതലുണ്ട്.
അടരില്ല, ഞങ്ങളകലുകില്ല,
മരണമേ, തോൽവിയറിഞ്ഞുകൊൾക.
