
കാത്തിരിപ്പിന്റെ പെരുമഴതോർച്ചയിൽ
കാലിടറാതെ നാം കണ്ടുമുട്ടണം.
ചേർത്തുനിർത്താതെയന്നും നീ കരുതലാൽ
നീങ്ങിനിൽക്കണം എന്നരികത്തായി.
മൗനം മുറിച്ചെറിഞ്ഞ വാക്കുകളെ നാം
അനന്തയിൽ നിന്ന് തേടിപ്പിടിക്കണം.
പണ്ട് പങ്കിട്ട പഴങ്കഥകളെല്ലാം
ഇന്നസ്വസ്ഥമാം നെടുവീർപ്പുകളാവണം.
പകച്ചുനിൽക്കുന്ന നിന്നെയൊന്ന്
എന്റെ ഉള്ളാലെ ഗാഡം പുണരണം.
നഷ്ടബോധച്ചുഴിയിലും "നീ എന്റെയാണെന്ന"
നിന്റെ ഒറ്റ ദൃഷ്ടിയിൽ എന്റെ ഹൃദയം കൊളുത്തി വലിക്കണം
നീട്ടിയ ചില്ലുഗ്ലാസ്സിലെ കരിമ്പുനീര്
വണ്ടിപോകും വഴിയോരത്തുനിന്നൊന്നു നുണയണം.
ഒട്ടിവലിഞ്ഞ തൊണ്ടയിൽ നിന്നൊരിറ്റു പോലുമിറങ്ങാതെ
കൈപ്പുനീര് കുടിക്കുന്ന നിന്റെ കണ്ണിലേക്കൊന്നു നോക്കണം.
ചെമ്മാനം പൂക്കും വേളയിൽ
പൂക്കളില്ലാതെ നാം പിരിയണം
ഞാൻ പോകും വഴിയിലായ് എന്നെ
കണ്മറഞ്ഞിട്ടും നീ ഏറെ! കണ്ണുകാണാതെ നിൽക്കണം.
എന്തിനേറെ പറയണം ....!!!? പണ്ടെപോലെ
വിറയാർന്ന വിരത്തുമ്പുപോലും കൊരുക്കാതെ
അപരിചിതരെപ്പോലെ നാം "വീണ്ടും " പിരിയണം.
